Blogs

 

രാമായണ കഥയുടെ ചുരുക്കം


രാമായണ കഥയുടെ ചുരുക്കം

ഏഴു കാണ്ഡങ്ങൾ ഉള്ള രാമായണം രചിച്ചത് വാല്മീകി മഹർഷി ആയിരുന്നു.

രാമായണത്തിന് ഉള്ള ആ ഏഴു കാണ്ഡങ്ങൾ ആണ് ചുവടെ. രാമായണത്തിൽ ഉള്ള അദ്ധ്യായങ്ങളെ കാണ്ഡങ്ങൾ എന്നാണ് അറിയപ്പെടുന്നത്.

1) ബാലകാണ്ഡം
2) അയോധ്യാകാണ്ഡം
3) ആരണ്യകാണ്ഡം
4) കിഷ്കിന്ധാകാണ്ഡം
5) സുന്ദരകാണ്ഡം
6) യുദ്ധകാണ്ഡം
7) ഉത്തരകാണ്ഡം

ബാലകാണ്ഡം


പ്രധാനമായി രാമന്റെ ജനനവും ബാല്യകാലവും ആണ് ഇതിൽ പ്രതിപാദിക്കുന്നത്. അയോദ്ധ്യയിലെ രാജാവായിരുന്നു ദശരഥൻ. അദ്ദേഹത്തിന്റെ ഭാര്യാമാരായിരുന്നു കൗസല്യ, കൈകേയി, സുമിത്ര എന്നിവർ. ഒരുപാടുകാലം കുട്ടികൾ ഇല്ലാതിരുന്ന അദ്ദേഹത്തിന് മുനിവര്യൻ മാരുടെ ഉപദേശപ്രകാരം പുത്രകാമേഷ്ടി യാഗം നടത്തുകയും, ഭാര്യമാർ യജ്ഞപ്രസാദം കഴിച്ചതിലൂടെ ഗർഭവതികളാകുകയും കൗസല്യയുടെ മകനായി രാമനും കൈകേയിയുടെ മകനായി ഭരതനും സുമിത്രയുടെ മക്കളായി ലക്ഷ്മണനും,ശത്രുഘ്നനും ജനിക്കുകയും ചെയ്തു.

ബാല്യത്തിൽ തന്നെ കുട്ടികൾ സമർത്ഥന്മാരായി അവരുടെ കഴിവുകൾ തെളിയിച്ചു. രാമന് 16 വയസ്സുള്ളപ്പോൾ രാമന്റെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്ന വിശ്വാമിത്രമഹർഷി അയോധ്യയിൽ എത്തി, രാക്ഷസൻ മാരിൽ നിന്ന് യാഗം സംരക്ഷിക്കാനായി രാമനെ തന്നോടൊപ്പം വനത്തിലേക്കു അയക്കണമെന്ന് അഭ്യർത്ഥിച്ചു. രാമനൊപ്പം ലക്ഷ്മണനും യാഗം സംരക്ഷിക്കാനായി വിശ്വാമിത്രനോടൊപ്പം യാത്രയായി, അവർക്ക് വിശ്വാമിത്രൻ വിശേഷപ്രദമായ ആയുധങ്ങൾ നൽകി യാഗം ഭംഗിയായി നിർവഹിച്ചു.

ആ സമയത്താണ് മിഥിലയിലെ രാജാവായ ജനകന് ഭൂമിദേവിയുടെ പുത്രിയായ സീതയെ ഉഴവുചാലിൽ നിന്ന് ലഭിച്ചത്, ആ കുഞ്ഞിനെ അദ്ദേഹം സ്വന്തം മകളായി വളർത്തി. "ഉഴവുചാലിൽ നിന്നും ലഭിച്ചവൾ" എന്ന അർത്ഥത്തിൽ ആണ് അവൾക്കു സീത എന്നു പേരിട്ടത്. അദ്ദേഹത്തിന് ഊർമ്മിള എന്ന മറ്റൊരു മകൾ കൂടി ഉണ്ടായി. അദ്ദേഹത്തിന്റെ സഹോദരന്റെ പെൺമക്കൾ ആയിരുന്നു മാണ്ഡവിയും ശ്രുതകീർത്തിയും.


ജനക മഹാരാജാവിന് പരമ ശിവൻ സമ്മാനിച്ച വില്ലിനു ഞാൺ കെട്ടുന്ന ആൾക്ക് മാത്രമേ സീതയെ സ്വയംവരം ചയ്തു നൽകു എന്ന് രാജാവ് നിശ്ചയിച്ചിരുന്നു. രാവണൻ അടക്കം പല രാജാക്കന്മാർ ഈ മത്സരത്തിൽ പങ്കെടുത്തെങ്കിലും അവർക്കാർക്കും അതിനു സാധിച്ചിരുന്നില്ല, എന്നാൽ രാമന് നിഷ്പ്രയാസം ആ വില്ലു ഉയർത്തി അതിനു ഞാൺ കെട്ടുവാൻ സാധിച്ചു. അങ്ങനെ അദ്ദേഹം സീതയെ സ്വയംവരം ചെയ്യുകയും, സഹോദരന്മാരായ ലക്ഷ്മണൻ ഊർമ്മിളയെയും, ഭരതൻ മാണ്ഡവിയെയും, ശത്രുഘ്നൻ ശ്രുതകീർത്തിയെയും സ്വയംവരം ചയ്തു.

അയോധ്യാകാണ്ഡം


രാമായണത്തിലെ രണ്ടാമത്തെ കാണ്ഡമാണ് അയോധ്യാകാണ്ഡം. രാമന്റെ വിവാഹം കഴിഞ്ഞ് 12 വർഷങ്ങൾ കഴിഞ്ഞപ്പോൾ ദശരഥൻ തന്റെ ഒരു ആഗ്രഹം അറിയിച്ചു. രാമനെ അയോധ്യയുടെ രാജാവാക്കണം. എന്നാൽ ഭരതന്റെ അമ്മ കൈകേയിയുടെ സഹായിയായ മന്ഥര എന്ന സ്ത്രീ രാമൻ രാജാവായാൽ ഭരതനോ കൈകേയിക്കോ യാതൊരുവിധമായ സ്ഥാനവും ലഭിക്കില്ല എന്ന രീതിയിൽ കൈകേയിയെ തെറ്റിദ്ധരിപ്പിക്കുന്നു, മുൻപൊരിക്കൽ അസുരന്മാരുമായുള്ള യുദ്ധസമയത്ത് ദശരഥൻ സഞ്ചരിച്ചിരുന്ന തേരിന്റെ ഒരുചക്രത്തിലെ ആണി നഷ്ടമായി, ആ സമയം ചക്രങ്ങൾക്കിടയിൽ സ്വന്തം വിരൽ ആണിക്കു പകരമായി വച്ച് ദശരഥനെ രക്ഷിച്ചത് കൈകേയി ആയിരുന്നു. അന്ന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ നൽകിയിരുന്നു. എന്നാൽ, അപ്പോൾ കൈകേയി വരം ആവശ്യപ്പെട്ടില്ല. മറിച്ച്, എപ്പോഴാണോ തനിക്ക് ആവശ്യം വരുന്നത് അപ്പോൾ ചോദിക്കാം എന്ന് പറഞ്ഞു വച്ചിരുന്നു . ഇപ്പോൾ മന്ഥര തെറ്റിദ്ധരിപ്പിച്ചതിനുശേഷം കൈകേയി ദശരഥന്റെ അടുത്തേക്ക് പോകുകയും രാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയത്ത് ദശരഥനോട് രണ്ട് വരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒന്ന് ഭരതനെ രാജാവാക്കണം, രണ്ട് രാമൻ 14 വർഷം കാട്ടിൽ വസിക്കണം. ഇതു കേട്ട് ദശരഥൻ ഏറെ വിഷാദത്തിൽ ആകുന്നു. ഇതറിഞ്ഞ രാമൻ അതിന് പൂർണ്ണമനസ്സോടെ തയ്യാറാകുന്നു. അപ്പോൾ രാമനൊപ്പം സീതയും ലക്ഷ്മണനും കാട്ടിലേക്ക് പുറപ്പെടുന്നു. രാമൻ പോയ ദുഃഖത്തിൽ ദശരഥന് മരണം സംഭവിക്കുന്നു. അതിനു മുൻപ് തന്നെ ഒരിക്കൽ ദശരഥന് ഒരു മുനിയുടെ ശാപം ലഭിച്ചിരുന്നു. പുത്ര ദുഖത്താൽ മരിക്കും എന്നായിരുന്നു അന്ന് ആ ശാപം. കാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന ലക്ഷ്മണനോട് അമ്മയായ സുമിത്ര ഉപദേശിക്കുന്നത് രാമായണത്തിലെ വളരെ പ്രസിദ്ധമായ ഒരു ശ്ലോകമാണ്.


ഈ സമയം കേകയ രാജ്യത്തായിരുന്ന ഭരതൻ തിരിച്ചെത്തുമ്പോൾ കൈകേയിയുടെ ആവശ്യവും രാമന്റെ വനയാത്രയും അറിഞ്ഞ് ദേഷ്യപ്പെടുന്നു. ദശരഥന്റെ വിയോഗത്തിൽ വേദനിച്ച് ഭരതൻ രാമനെ തിരിച്ചു കൊണ്ടുപോരാനായി കാട്ടിലേക്ക് പോകുന്നു. എന്നാൽ അച്ഛന്റെ ആവശ്യം നിറവേറ്റാൻ ബാധ്യസ്ഥനായതുകൊണ്ട് തിരിച്ചു വരാനാകില്ല എന്ന് പറയുന്നു. എന്നാൽ തനിക്ക് രാജ്യം വേണ്ട എന്ന് പറയുന്ന ഭരതൻ രാമന്റെ സേവകനായി രാമൻ തിരിച്ചെത്തുന്നതുവരെ രാജ്യം പരിപാലിക്കാം എന്ന് സമ്മതിച്ചു രാമന്റെ മെതിയടികളുമായി തിരിച്ചെത്തുകയും അവ സിംഹാസനത്തിൽ വെച്ച് അതിന്റെ ദാസനായി മാത്രം രാജ്യം ഭരിക്കുകയും ചെയ്തു.

ആരണ്യകാണ്ഡം

വനവാസത്തിനു പുറപ്പെട്ട രാമനും, സീതയും, ലക്ഷ്മണനും ഗോദാവരി നദിക്കരയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പഞ്ചവടി എന്ന വനത്തിൽ അവർ രാക്ഷസി ആയ ശൂർപ്പണഖയെ നേരിടുന്നു. ശൂർപ്പണഖ രാവണന്റ്റെ സഹോദരിയായിരുന്നു. അവരുടെ മറ്റൊരു സഹോദരനായ ഖരനെയും രാമൻ വധിച്ചു.

ഈ വാർത്തകൾ രാവണന്റ്റെ അടുത്തെത്തി. സീതയെ അപഹരിക്കാനായി പദ്ധതി തയ്യാറാക്കുകയും മാരീചനെ സ്വർണ്ണ മാനിന്റെ രൂപത്തിൽ അയയ്ക്കുകയും ചെയ്തു. സ്വർണ്ണ മാനിനെ ആഗ്രഹിച്ച സീതയ്ക്ക് വേണ്ടി അതിന്റെ പിറകെ രാമൻ പോകുകയും എന്നാൽ മാരീചൻ രാമന്റെ ശബ്ദത്തിൽ ‘ലക്ഷ്മണ’ എന്ന് കരയുകയും സീതയുടെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ രാമന്റെയും മാരീചന്റെയും അടുത്തേക്ക് പോവുകയും ചെയ്തു. പോകുന്നതിനു മുമ്പ് സീതയ്ക്ക് ചുറ്റും ഒരു രേഖ വരയ്ക്കുകയും യാതൊരു കാരണവശാലും അതിനപ്പുറത്തേക്ക് കടക്കാൻ പാടില്ല എന്നു നിർദ്ദേശിക്കുകയും ചെയ്തു. ആ സമയം നോക്കി സന്യാസിയുടെ വേഷം ധരിച്ചെത്തിയ രാവണൻ ഭിക്ഷയ്ക്കായി സീതയെ പുറത്തേക്ക് വിളിച്ചു. ലക്ഷ്മണരേഖ കടന്നു പുറത്തെത്തിയ സീതയെ പുഷ്പക വിമാനത്തിൽ കയറ്റി ലങ്കയിലേക്ക് പറക്കുകയും ചെയ്തു. പോകുന്ന വഴിയിൽ ജഡായു എന്ന പക്ഷി രാവണനെ തടയാൻ ശ്രമിക്കുകയും രാവണൻ വാള് കൊണ്ട് ജഡായുവിന്റെ ചിറക് അരിയുകയും ജഡായു അവിടെ നിലംപതിക്കുകയും ചെയ്തു. ഇതാണ് ഇന്ന് ജഡായുപ്പാറ എന്ന പ്രസിദ്ധമായ സ്ഥലം.

കിഷ്കിന്ധാകാണ്ഡം


ഈ കാണ്ഡത്തിലാണ് രാമനും ലക്ഷ്മണനും ആദ്യമായി ഹനുമാനെ കാണുന്നത്. പിന്നീട് ഏറ്റവും വലിയ രാമഭക്തനായിത്തീർന്ന ഹനുമാനും ആയുള്ള ആദ്യത്തെ സംഭാഷണത്തിന് ശേഷം ഹനുമാൻറെ സംഭാഷണ കൗശലത്തെപ്പറ്റി രാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്. സുഗ്രീവന്റെ ദൂതനായാണ് ഹനുമാൻ രാമലക്ഷ്മണൻമാരെ കാണുന്നത്. സുഗ്രീവൻറെ സഹോദരനായ ബാലി സുഗ്രീവനെ നിഗ്രഹിക്കാനായി പരിശ്രമിക്കുമ്പോൾ അദ്ദേഹത്തിന് രാമന്റെ സഹായമഭ്യർത്ഥിച്ചാണ് ഹനുമാൻ രാമനെ കാണുന്നത്.

സുഗ്രീവനെ സഹായിക്കുന്നതിന് പകരമായി സീതയെ കണ്ടെത്താൻ രാമനെ സുഗ്രീവൻ സഹായിക്കുമെന്നും ഹനുമാൻ പറഞ്ഞു. ബാലിയെ നിഗ്രഹിക്കുകയും സുഗ്രീവനെ കിഷ്കിന്ധയുടെ അധികാരി ആക്കുകയും ചെയ്തു. എന്നാൽ വാക്ക് പാലിക്കാത്ത സുഗ്രീവൻറെ അടുത്തേക്ക് കോപാകുലനായി ലക്ഷ്മണൻ വരുന്നുണ്ട്. ഈ സമയത്ത് താരയാണ് ലക്ഷ്മണനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. അതിനുശേഷം സുഗ്രീവൻ നാല് ഭാഗത്തേക്കും സീതയെ അന്വേഷിക്കാനായി തന്റെ സൈന്യത്തെ അയക്കുന്നുണ്ട്. ലക്ഷ്യം പൂർത്തിയാക്കിയ ശേഷം മാത്രം തിരിച്ചു വരാനാണ് നിർദ്ദേശം. തെക്ക് ഭാഗത്തേക്ക് പോയ സംഘത്തിന്റെ നായകന്മാർ അംഗതനും ഹനുമാനും ആയിരുന്നു. വഴിയിൽ ജഡായുവിന്റെ സഹോദരനായ സമ്പാദിയിൽനിന്ന് സീതയെ രാവണൻ ലങ്കയിലേക്കു ആണ് കൊണ്ടുപോയതെന്ന് മനസ്സിലാക്കുന്നു.

സുന്ദരകാണ്ഡം


ഈ കാണ്ഡത്തിലെ പ്രധാന കഥാപാത്രം ഹനുമാനാണ്. അദ്ദേഹത്തിന്റെ ലങ്കാ യാത്രയും അവിടുത്തെ സംഭവവികാസങ്ങളുമാണ് ഈ കാണ്ഡത്തിലെ മുഖ്യ പ്രതിപാദ്യവിഷയം. സുന്ദരൻ എന്നത് ഹനുമാൻറെ പേരാണ്. സമുദ്രത്തിന്റെ മുകളിലൂടെയുള്ള ഹനുമാൻറെ യാത്രയും സുരസയെ കാണുന്നതും മൈനാക പർവ്വതം കടന്ന് വായുപുത്രനായ ഹനുമാൻ ലങ്കയിൽ എത്തുന്നതും ഇതിലാണ്. അവിടെ ഓരോ മുറികളിലും സീതയെ അന്വേഷിക്കുന്ന ഹനുമാൻ അവസാനം അശോക വനികയിൽ സീതയെ കണ്ടെത്തുന്നു രാമൻ നൽകിയ അടയാള മോതിരം സീതയെ കാണിക്കുകയും താൻ തിരിച്ച് രാമന്റെ അടുത്ത് കൊണ്ടെത്തിക്കാം എന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഭർത്താവായ ശ്രീരാമൻ തന്നെ വന്ന്; തന്നെ രക്ഷിച്ചു കൊണ്ടു പോകട്ടെ എന്ന് സീത പറയുന്നു. രാക്ഷസ രാജധാനിയിൽ ഹനുമാനെ ബന്ധനത്തിൻ ആക്കുകയും അദ്ദേഹത്തിന്റെ വാലിൽ തുണിചുറ്റി തീ കൊളുത്താൻ ശ്രമിക്കുകയും, എന്നാൽ അദ്ദേഹത്തിന്റെ വാല് നീണ്ടുനീണ്ടു പോകുകയും അവസാനം തീ കത്തിക്കുമ്പോൾ ലങ്ക മുഴുവൻ ചാടി നടക്കുന്ന ഹനുമാൻ ലങ്കയെ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ഹനുമാൻ തിരിച്ചെത്തിയശേഷം സീതയെ കണ്ടെത്തിയ വിജയകരമായ ദൗത്യ വാർത്തയുമായി കിഷ്കിന്ധ യിലേക്ക് പുറപ്പെടുന്നു.

യുദ്ധകാണ്ഡം


പേര് സൂചിപ്പിക്കുന്നത് പോലെ രാമനും രാവണനും തമ്മിലുള്ള അതിഭയങ്കരമായ യുദ്ധം തന്നെയാണ് ഇതിലെ മുഖ്യ പ്രതിപാദ്യം. വാനര സൈന്യത്തോടൊപ്പം ശ്രീലങ്കയിലേക്ക് പുറപ്പെടാൻ എത്തുന്ന ശ്രീരാമനും ലക്ഷ്മണനും രാമേശ്വരത്ത് നിന്ന് ലങ്കയിലേക്ക് ഒരു പാലം നിർമ്മിക്കുന്നു. വാനരന്മാർ വലിയ കല്ലുകൾ സമുദ്രത്തിലേക്ക് പതിപ്പിച്ചു കൊണ്ടാണ് ഈ പാലം പൂർത്തിയാക്കുന്നത്. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പ്രത്യേകതരം കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ പാലം രാമസേതു എന്ന പേരിലാണ് അറിയപ്പെടുന്നത്. അടുത്ത കാലത്ത് എടുത്ത ഉപഗ്രഹ ചിത്രങ്ങളിലും ഈ അടയാളങ്ങൾ കാണപ്പെട്ടു എന്നത് ഇത് ഒരു ചരിത്ര വസ്തുതയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. വാനരൻമാരായ നളനും നീലനും ആണ് ഈ പാലത്തിന്റെ മുഖ്യശില്പി.

ലങ്കയിൽ എത്തിച്ചേർന്ന രാമനും ലക്ഷ്മണനും ഹനുമാനും അവിടുത്തെ രാവണന്റ്റെ സഹോദരനായ കുംഭകർണാനുമായും മകനായ മേഘനാദനുമായും അതി ഘോരമായ യുദ്ധം നടത്തുന്നു.. മേഘനാദന്റെ അമ്പേറ്റ് ബോധരഹിതനായ ലക്ഷ്മണന് മരുന്ന് അന്വേഷിച്ച് ഹനുമാൻ ഹിമാലയത്തിലേക്ക് എത്തുകയും അവിടെനിന്നും മൃതസഞ്ജീവനി എന്ന ഔഷധം കൊണ്ടു പോകുകയും ചെയ്യുന്നു. എന്നാൽ ഈ ഔഷധം തിരിച്ചറിയാൻ കഴിയാത്ത ഹനുമാൻ ഒരു മല തന്നെ എടുത്തു കൊണ്ടു പോകുന്നു.

അവസാനം രാമനും രാവണനും തമ്മിലുള്ള ഘോരമായ യുദ്ധമാണ് നടക്കുന്നത്. വിഭീഷണൻ എന്ന ഒരു നല്ലവനായ സഹോദരനും രാവണന് ഉണ്ട്. ഇയാൾ പലപ്പോഴും രാവണനെ ഉപദേശിക്കുകയും നേർവഴിക്ക് നടത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളോടുള്ള അതിക്രമം തെറ്റാണെന്ന് പറഞ്ഞ് സീതയെ തിരിച്ചു കൊണ്ടുവിടാൻ രാവണനെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ രാവണന്റ്റെ ഭാര്യയായ മണ്ഡോദരിയും ഒരു നല്ല സ്ത്രീ രത്നമാണ്. അവരും രാവണനെ പലപ്പോഴായി ഉപദേശിക്കുന്നുണ്ട്.

അതിഭയങ്കരമായ യുദ്ധം നടത്തുന്നു. യുദ്ധത്തിനൊടുവിൽ രാവണൻ വധിക്കപ്പെടുകയും സീത മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ സമയം സുവർണ്ണ നഗരിയായ ലങ്ക കണ്ടിട്ട് രാമനോട് അവിടെത്തന്നെ കഴിയാം എന്ന് ലക്ഷ്മണൻ പറയുമ്പോൾ രാമൻ പറയുന്ന വാക്കുകൾ വളരെ പ്രസിദ്ധമാണ്. അയി സുവർണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി എന്ന് രാമൻ പറയുന്നു.

പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം ആണ്.അതിനേക്കാൾ മഹത്വമുള്ളതാണ് എന്നാണ് രാമൻ പറയുന്നത്. വിഭീഷണനെ അവിടുത്തെ രാജാവായി വാഴിച്ച ശേഷം തിരിച്ച് അയോധ്യയിലേക്ക് സീതയോടൊപ്പം വരാൻ തയാറാകുന്നു.


ഉത്തരകാണ്ഡം

യുദ്ധകാണ്ഡം വരെ മാത്രമേ വാല്മീകി എഴുതിയിട്ടുള്ളൂ എന്നും ഉത്തരകാണ്ഡം പിന്നീട് എഴുതി ചേർക്കപ്പെട്ടു ഉള്ളതാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ കാണ്ഡത്തിലാണ് സീതയെ കാട്ടിൽ ഉപേക്ഷിക്കുന്നതും വാല്മീകി മഹർഷി ആശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതും അവിടെ ലവകുശന്മാർക്ക് ജന്മം നൽകുന്നതും വാൽമീകി മഹർഷി അവരെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിക്കുന്നതും. ബാല്യത്തിൽത്തന്നെ സമർത്ഥരായ അവർ രാമന്റെ യാഗാശ്വത്തെപ്പോലും പിടിച്ചു കെട്ടുന്നുണ്ട്. പിന്നീട് ഹനുമാൻ അവിടെയെത്തി കുമാരന്മാർ തിരിച്ചറിയുന്നുമുണ്ട് . അതിനുശേഷം, ചെറുപ്പത്തിൽത്തന്നെ രാമായണം ഹൃദിസ്ഥമാക്കുകയും രാമായണകഥ ശ്രീരാമന്റെ കൊട്ടാരത്തിൽ രാമനു മുൻപിൽ അത് പാടി അവതരിപ്പിക്കുകയും ചെയ്യുന്നു.

സീതയാകട്ടെ അമ്മയായ ഭൂമീ ദേവിയിലേയ്ക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്യുന്നു. അതിനു ശേഷം കാലപുരുഷനോടൊപ്പം രാമൻ സംഭാഷണം നടത്തുകയും അവതാര ലക്‌ഷ്യം പൂർത്തീകരിച്ചതിനാൽ മടങ്ങിപ്പോകാൻ തയാറാകുകയുംചെയ്യുന്നു. പിന്നീട് സരയൂനദിക്കരയിൽ സ്വര്ഗാരോഹണവും നദിയിൽ ലക്ഷ്മണന്റെ ജീവത്യാഗവും നടക്കുന്നുണ്ട്. എന്നാൽ മറ്റുകാണ്ഡങ്ങളിലെ ശ്ലോകങ്ങൾ അപേക്ഷിച്ചു ഈ കാനടത്തിലെ ശ്ലോകങ്ങളുടെ ഘടനയിലും വ്യത്യാസങ്ങളുണ്ട്. സീതയുടെ അഗ്നിശുദ്ധിയും ഭാഷാ രാമായങ്ങളിൽനിന്നു ഇതിൽ വ്യത്യസ്തമാണ്.

ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും നേരിടുകയും അപ്പോഴും സത്യത്തെ മുറുകെ പിടിക്കുകയും നിഷ്ഠയോടെ രാജ്യം ഭരിക്കുകയും ചെയ്തു; സാധാരണ മനുഷ്യനായി ജീവിച്ച് കാണിച്ചുതരുന്ന ഉത്തമ ഉദാഹരണമാണ് ശ്രീരാമൻ. അതുകൊണ്ട് തന്നെയാണ് വാൽമീകി നാരദനോട് ആരാണ് ഏറ്റവും ശ്രേഷ്ഠൻ എന്ന് ചോദിക്കുമ്പോൾ നാരദൻ ‘ശ്രീരാമൻ’ എന്ന പേര് ഉത്തരമായി പറയുന്നത്.

കടപ്പാട് - ഓൺലൈൻ മീഡിയാസ്

Copyright © Thazhoor Devaswom Committee 2024 -  All rights reserved.
About | Contact | Privacy Policy